Tuesday, August 28, 2007

തിരുവോണക്കോടി

എന്താണെന്നറിയില്ല,
പാഠശാലയില്‍ പഠിച്ച
പലതും മറന്ന് പോയിട്ടും,
ഒന്നാം ക്ലാസ്സില്‍ പഠിച്ച
ഈയൊരു കവിത മാത്രം
വര്‍ഷങ്ങള്‍ക്ക്‌ ശേഷവും
മനസ്സില്‍ തന്നെ തങ്ങി നില്‍ക്കുന്നു.

പുലരിയോടൊത്തെന്നും
പൂന്തോപ്പിലെത്തുന്ന പൂമ്പാറ്റ
കുഞ്ഞുങ്ങള്‍ക്ക്‌ എന്തു ചന്തം!
അവരുടുത്തീടുമാ-
പ്പാവാട വിറ്റീടുമാ-
ക്കടയേതെന്ന്‌ അമ്മയ്ക്കറിഞ്ഞു കൂടേ?

അതുപോലൊരെണ്ണം
തിരുവോണക്കോടിയായ്‌
അരുമമകള്‍ക്ക്‌ വാങ്ങി തരികയില്ലേ??

Tuesday, August 14, 2007

മറക്കാത്ത സ്നേഹം

പ്രൈമറി സ്കൂളില്‍ പഠിക്കുന്ന കാലം. വീടിനടുത്തുള്ള ഒരു വീട്ടില്‍ അവര്‍ക്ക്‌ സഹായിയായി വളരെ ദൂരെനിന്ന് (കടലോര പ്രദേശത്തെവിടോ ആണ്‌ അവരുടെ വീട്‌) വന്ന് താമസിക്കുന്ന ഒരു ചേച്ചിയുമായി ചങ്ങാത്തത്തിലായി. പിന്നീട്‌ സ്കൂള്‍വിട്ട്‌ വന്നാലുടന്‍ ചിലപ്പോഴൊക്കെ ഞാന്‍ അവിടെപോയിരിക്കുകയും അവരോടോപ്പം കൊച്ചുവര്‍ത്തമാനങ്ങളും, കളികളുമായി അല്‍പനേരം ചിലവഴിക്കും. ചിലപ്പോഴൊക്കെ ആ ചേച്ചി, പ്ലാസ്റ്റിക്‌ കൊണ്ടുള്ള ചില അലങ്കാര വസ്തുക്കള്‍ എനിയ്കുണ്ടാക്കി തരാറുണ്ടായിരുന്നു. രണ്ട്‌ മൂന്ന് വര്‍ഷങ്ങള്‍ക്ക്‌ ശേഷം വിവാഹര്‍ത്ഥം അവരുടെ സ്വഗൃഹത്തിലേക്ക യാത്രയായി. പിന്നീട്‌ കാലങ്ങള്‍ ഏറെ കടന്നുപോയി. എന്റെ വിദ്യാഭ്യാസം കോളേജില്‍ ആയി. ആ സമയത്ത്‌ നമ്മള്‍ നേരത്തേ പ്രതിപാദിച്ചിരുന്ന വീട്ടിലെ ഏതോ ഒരു പ്രധാന കര്‍മ്മത്തോടനുബന്ധിച്ച്‌ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കുമെല്ലാം ഒരു വിരുന്നും ഒരുക്കിയിരുന്നു. (അന്നൊന്നും ഇന്നത്തെപ്പോലെ എല്ലാം കാറ്ററിംഗ്‌ കമ്പനികളെ ഏല്‍പ്പിക്കുന്ന് പതിവുണ്ടായിരുന്നില്ല),ക്ഷണിക്കപ്പെട്ടവര്‍ക്കായിട്ടുള്ള സദ്യയ്ക്ക് കറികളും മറ്റും വിളമ്പുന്നതിനിടയില്‍ ആരോ ഒരാള്‍ എന്നെ വന്ന് വിളിച്ച്‌ അവരുടെ വീടിന്റെ അടുക്കള ഭാഗത്തേക്ക്‌ കൊണ്ടുപോയി. അവിടെ ധാരാളം സ്ത്രീകള്‍ നില്‍ക്കുകയും ഇരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. എന്നെ അങ്ങോട്ടേക്ക്‌ കൂട്ടിക്കൊണ്ടുവന്ന ആള്‍ ഒരു ചേച്ചിയെനോക്കി പറഞ്ഞു. "ഇതാണ്‌ നിങ്ങള്‍ തിരക്കിയ കൊച്ചുപയ്യന്‍". ഇതു കേള്‍ക്കേണ്ട താമസം, അവര്‍ ചാടിയെഴുന്നേറ്റ്‌ "എന്റെ മോനേ" എന്ന് പറഞ്ഞുകൊണ്ട്‌ എന്നെ കെട്ടിപ്പിടിച്ച്‌ ഉമ്മവച്ചു. എനിയ്കെന്തോ, ഇതൊരാദ്യാനുഭവമായതിനാലും, ചുറ്റും കുറെആളുകള്‍നിന്നതിനാലും, അവരുടെ പിടിയില്‍നിന്നും രക്ഷപെടാന്‍ ഞാന്‍ ഒരു ശ്രമം നടത്തി. ഇതിനിടയില്‍ ഞാന്‍ ആ ചേച്ചിയുടെ മുഖത്തേക്കൊന്ന് നോക്കി. അതെ. അത്‌ പണ്ടത്തെ ആ ചേച്ചിയായിരുന്നു. (അവരേയും ആ വീട്ടുകാര്‍ ക്ഷണിച്ചിരുന്നു.) വര്‍ഷങ്ങള്‍ക്കേറെശേഷം എന്നെക്കണ്ട സന്തോഷം കൊണ്ടാവണം അവരുടെ കണ്ണുകള്‍ രണ്ടും നിറഞ്ഞിരുന്നു.

ഇന്നും ആ സംഭവം ഞാന്‍ ഓര്‍ത്തിരിക്കുന്നു. അതുകൊണ്ടാണല്ലോ പ്രിയപ്പെട്ട നിങ്ങളും ഇത്‌ അറിയാന്‍ ഇടയായത്‌.