Sunday, October 28, 2007

ഒരു നാടന്‍ കപ്പെചിനൊ (Cuppaccino)

കപ്പെചിനൊ കുടിയ്ക്കാന്‍ ഇനി അധികം പണം മുടക്കേണ്ട. വീട്ടിലും ഓഫീസിലുമൊക്കെ എളുപ്പത്തില്‍ ഒരു നാടന്‍ കപ്പെചിനൊ ഉണ്ടാക്കാനുള്ള ചെപ്പടിവിദ്യ ഇതാ.

ഒരു കപ്പിന്‌ വേണ്ട സാധനങ്ങള്‍:

വെള്ളം: ഒന്നേകാല്‍ കപ്പ്‌ (സാധാരണ കാപ്പി കപ്പിനുള്ള അളവ്)

പഞ്ചസാര: ഒന്നര (1½) റ്റീ സ്പൂണ്‍. അധികമധുരം വേണ്ടവര്‍ക്ക്‌ രണ്ട്‌ സ്പൂണ്‍ വരെയാകാം.

കാപ്പി പൊടി: കാല്‍ (¼) റ്റീ സ്പൂണ്‍ മതി. കൂടുതല്‍ കടുപ്പത്തിന്‌ അര (½) റ്റീ സ്പൂണ്‍ വരെയാകാം. കോഫി പൊടി ഞാന്‍ നെസ്‌ലെയുടേതാണ്‌ ഉപയോഗിക്കുന്നത്‌. ഞാന്‍ അതിന് അടിമയായിപ്പോയി അതുകൊണ്ടാണ്.

പാല്‍: നല്ലയിനം കണ്ടന്‍സ്ഡ്‌ പാല്‍ ചെറിയ ടിന്‍. എനിയ്ക്ക്‌ കൃത്യമായ അളവൊന്നുമില്ല. എങ്കിലുമുദ്ദേശം ചെറിയ ടിന്‍ പാലിന്റെ കാല്‍ഭാഗം മതിയാകും.

പകരം പാല്‍പൊടിയും ഉപയോഗിക്കാം. അതാണെങ്കില്‍ നല്ലവണ്ണം പതയുന്ന ഏതെങ്കിലും പാല്‍പൊടി രണ്ട്‌ റ്റീസ്പൂണ്‍.

എന്നാല്‍ ഇനി തുടങ്ങിക്കളയാം.

വെള്ളം അടുപ്പത്ത്‌ തിളയ്ക്കാന്‍ വയ്ക്കുക. ഈ സമയം കൊണ്ട്‌ കപ്പെചിനൊ കുടിയ്ക്കാന്‍ ഉപയോഗിക്കുന്ന കപ്പില്‍ തന്നെ പഞ്ചസാരയും, കാപ്പിപൊടിയും യഥാക്രമം ഇട്ട്‌ ഒരു ചെറിയ സ്പൂണ്‍ ഉപയോഗിച്ച്‌ ഇളക്കുക. ഇതിലേക്ക്‌ ഒരു തുള്ളി വെള്ളം ഒഴിച്ച്‌ പഞ്ചസാരയും കാപ്പിപൊടിയും ലയിപ്പിച്ച്‌ ചേര്‍ക്കുക. ഒന്ന് എന്ന് പറഞ്ഞാല്‍ ഒരു തുള്ളി മാത്രം. കൂടുതല്‍ ഒഴിച്ച്‌ കുളമാക്കരുത്‌. ഈ വെള്ളം ഒരു ഉല്‍പ്രേരകമായി പ്രവര്‍ത്തിച്ച് നനവില്ലാത്ത പഞ്ചസാരയും, കാപ്പിപൊടിയും തമ്മില്‍ വേഗം ചേരാന്‍ സഹായിക്കും! ഇത്‌ നന്നായി ചേര്‍ന്ന് കഴിയുമ്പോള്‍ ഈ മിശ്രിതത്തിന്റെ നിറം, ഏകദേശം പാല്‍ ചേര്‍ത്ത കാപ്പിയുടേതുപോലെ ആകും. അല്ലെങ്കില്‍ അങ്ങനെയാകുവരെ നന്നായി ഇളക്കി യോജിപ്പിക്കണം. പിന്നീട്‌ ആവശ്യത്തിനു വേണ്ട പാല്‍ ഒഴിക്കുക. പാല്‍ ഒഴിച്ച ശേഷം ഇളക്കരുത്‌. ഇനിയും അടുപ്പത്തുനിന്നും തിളച്ച വെള്ളം അല്‍പം ഉയര്‍ത്തിപിടിച്ച്‌ നേരേ കപ്പിലേക്ക്‌ ഒഴിക്കുക. നമ്മുടെ നാട്ടില്‍ നാടന്‍ ചായക്കടക്കാരൊക്കെ ചെയ്യുന്നത് കണ്ടിട്ടില്ലേ? അതുപോലെ. സൂക്ഷിച്ചൊഴിക്കണം അല്ലെങ്കില്‍ കപ്പില്‍ വീഴേണ്ട വെള്ളം വേറെ എവിടെങ്കിലുമായിരിക്കും വീഴുന്നത്‌. കപ്പിലുള്ള മിശ്രിതം വെള്ളത്തോട്‌ ചേര്‍ന്ന് കപ്പെചിനൊ നല്ലവണ്ണം പതഞ്ഞ്‌ വരാന്‍ വേണ്ടിയാണ്‌ ഇങ്ങനെ ചെയ്യുന്നത്‌. ഇളക്കേണ്ട ആവശ്യം തീരെയില്ല. ഇതാ കപ്പെചിനൊ തയ്യാര്‍! ചൂടോടെ ഉപയോഗിക്കുക.

മുകളില്‍ പറഞ്ഞ രീതിയില്‍ ഉണ്ടാക്കിയ കപ്പെചിനൊയിക്ക്, പ്രീയ വായനക്കാര്‍ അതിന് കൂടുതല്‍ മണവും, രുചിയും, ഭംഗിയും, പിന്നെ എന്തൊക്കെ മേമ്പൊടികള്‍ ചേര്‍ക്കാമോ അതൊക്കെ ചേര്‍ത്ത്‌ തികച്ചും ആസ്വാദ്യകരമാക്കുക!





Monday, October 22, 2007

Lotus-Eatersന്റെ കഥ

14-07-2001ല്‍ എന്റെ അച്ഛന്‍ എനിയ്ക്കയച്ച കത്തിന്റെ അവസാന ഭാഗമാണ്‌ താഴെ കൊടുത്തിരിക്കുന്നത്‌.

ഗ്രീക്ക്‌ പുരാണത്തിലെ, അതിഥികളെ കാല്‍ വലിച്ച്‌ നീട്ടിയോ മുറിച്ചോ കൊല്ലുന്ന ഒരു രാക്ഷസന്റെ കഥയെപ്പറ്റി ചോദിച്ചിരുന്നല്ലോ. കഥാപാത്രത്തിന്റെ പേര്‌ Procrustes എന്നാണെന്നല്ലാതെ കൂടുതല്‍ വിവരങ്ങള്‍ എനിയ്ക്‌ക്‍ അറിഞ്ഞു കൂടാ. അന്വേഷിച്ച്‌ പിന്നീട്‌ എഴുതാം.

വേറെ ഒരു കഥ പറയാം. ഇതും ഗ്രീക്ക്‌ പുരാണത്തില്‍നിന്നുമാണ്‌. Lotus-Eatersന്റെ കഥ. ഇവിടെ ലോട്ടസ്‌ എന്നാല്‍ താമര എന്നല്ല, ഒരു പ്രത്യേകതരം ചെടിയാണ്‌. ഇതിന്റെ സവിശേഷത എന്തെന്നാല്‍ അതിന്റെ കായ്‌ കാണാന്‍ വളരെ ഭംഗിയുള്ളതാണ്‌ എന്നാല്‍ ഇത്‌ തിന്നു കഴിഞ്ഞാല്‍ തിന്നവന്റെ കര്‍ത്തവ്യബോധം നഷ്ടപ്പെടും. അതായത്‌ ഭാവിയെപ്പറ്റി ഒരു ചിന്തയുമില്ലാതെ അലക്ഷ്യമായി പെരുമാറുന്ന സ്വഭാവമായിത്തീരും. ട്രോയിയിലെ യുദ്ധം ജയിച്ചു ഗ്രീക്ക്‌ യോദ്ധാക്കള്‍ തിരികെ മടങ്ങിയ കഥ നേരത്തെ എഴുതിയിരുന്നല്ലോ. കൂട്ടത്തില്‍ തിരിച്ച യൂളീസിസിന്റെ കപ്പല്‍, കാറ്റില്‍പ്പെട്ട്‌ വഴിതെറ്റി ഒരു ദ്വീപിന്റെ പരിസരത്തെത്തി (ദ്വീപിന്റെ പേര്‌ ഓര്‍മ്മയില്ല,. അവിടെ മുന്‍പ്‌ പറഞ്ഞ ലോട്ടസ്‌ ചെടികള്‍ ധാരാളം ഉണ്ടായിരുന്നു.) കൂടെയുണ്ടായിരുന്ന ഭടന്മാര്‍ ആ ദ്വീപില്‍ ഇറങ്ങി ലോട്ടസ്‌ ചെടികളുടെ കായ്‌ പറിച്ചുതിന്നു. അതിനുശേഷം അവിടെ എങ്ങനെ/എന്തിന്‌ വന്നുവെന്നോ, തിരിച്ച്‌ നാട്ടില്‍പോകണമെന്നോ, ഒരു ചിന്തയുമില്ലാതെ, ലഹരിയടിച്ച്‌ കറങ്ങി നടക്കുന്നവരെപ്പോലെ അവിടെയൊക്കെ അലഞ്ഞ്‌ നടക്കുന്നു. നേതാവായ യൂളീസിസ്‌ എത്ര ശ്രമിച്ചിട്ടും അവരെ തിരികെ കപ്പലില്‍ കയറ്റാന്‍ സാധിച്ചില്ല. എതായാലും കുറെ നാളത്തെ കഠിനശ്രമവും പോരാട്ടവും നടത്തി കുറെപ്പേരെ തിരികെ കപ്പലില്‍ കയറ്റി യൂളീസിസ്‌ ഒരു വിധം നാട്ടിലെത്തി.

ചുമതലാബോധമോ, ലക്ഷ്യബോധമോ ഇല്ലാതെ കറങ്ങി നടക്കുന്നവരെ "Lotus-Eaters" എന്ന് പറയാറുണ്ട്‌. നിങ്ങളുടെ കൂടെയുള്ളവരില്‍ ചിലര്‍ Lotus-Eaters എന്ന് വിളിക്കപ്പെടാന്‍ യോഗ്യതയുള്ളവര്‍ കണ്ടേക്കും. ഇതോടെ തത്ക്കാലം ഇവിടെ നിര്‍ത്തട്ടെ.

ഉദ്ദേശശുദ്ധിയോടെ അച്ചാച്ചനെനിയ്ക്ക്‌ അയച്ചുതന്ന ഇത്തരം കഥകള്‍ ഇനിയുമുണ്ട്‌. സൗകര്യം പോലെ അവ പിന്നീട്‌ പ്രസിദ്ധപ്പെടുത്താം.

Thursday, October 18, 2007

അമ്മാവിയമ്മപ്പോര്‌ (അവസാന ഭാഗം)

വീട്ടിലുള്ളാ‍ളുകളെല്ലാം കഴിച്ചിട്ട്
പട്ടിക്കും ചോറു കൊടുത്താല്‍ പിന്നെ
കല്ലും നിറഞ്ഞു കലത്തിനടിക്കുള്ള-
തെല്ലാം കൂടെയവള്‍ക്കേകും നിത്യം

ഇങ്ങനെ കാലം കഴിഞ്ഞുപോകും വിധൌ
ജീവിതമൊന്നു തിരിഞ്ഞുവരും
വാര്‍ദ്ധക്യമേറി സ്വശക്തിയുമില്ലാതായ്
ധാത്രിയില്‍ ജീവിതം ഭാരമാകും

പാരം വലഞ്ഞു വസിച്ച മരുമകള്‍
‍താരുണ്യമാര്‍ന്നു സ്വതന്ത്രയാകും
അക്കാലമങ്ങവളമ്മായിയമ്മയോ-
ടുള്‍ക്കാമ്പില്‍ വൈര്യം തുടങ്ങും പിന്നെ

മാതൃ ശുശ്രൂഷണമെന്നുള്ള കൃത്യത്തെ
ഭര്‍ത്താവു ഭാര്യയെയേല്‍പ്പീക്കുമ്പോള്‍
‍ഭര്‍ത്താവു ചൊന്നതു കാര്യമാക്കാതവള്‍
‍മാതാവെ ‘ശുശ്രൂഷ’ ചെയ്തീടുന്നു.

കണ്ണും കാണാതെയായ് കര്‍ണ്ണവും കേള്‍ക്കാതെയായ്
തിണ്ണയില്‍ മാതവിരുപ്പുമായി
അക്കാലം തന്‍ സുതന്‍ മാതൃചാരേ
ചെന്നുവൃത്താന്തമോരോന്നു മോതിടുന്നു.

എണ്ണയും തേച്ചു കുളിച്ചു രസിച്ചവള്‍
‍പെണ്ണുങ്ങളോടൊത്തു പാഴ്വാക്കുകള്‍
‍തിണ്ണയില്‍ തന്നെയിരിക്കുന്ന തള്ളയെ
“കണ്ണില്ലവര്‍ക്കെന്നു’ ചൊന്നീടുന്നു

ഏതും മറുപടി യോതുവാനാകാതെ
മാതാവു തപ്പുന്നതെത്ര താപം.
പാറിയ കാര്‍കൂന്തല്‍ കീറിയ വസ്ത്രവും
കോറയാം ദേഹവും മാറും കഷ്ടം!

വട്ടേപ്പം ഇഡ്ഡലി ചട്ടിയപ്പം
നല്ലകൊട്ടത്തേങ്ങ ചേര്‍ത്ത കുട്ടയപ്പം
ഒട്ടു ചുരുട്ടുമിടിയപ്പം നെയ്യപ്പം
ചുട്ടവള്‍ നിത്യമായ് ഭക്ഷിക്കുന്നു.

ഇപ്രകാരമുള്ള ഭോജനമമ്മയ്ക്ക്
സ്വല്പവുമേകിടാതെന്നുമവള്‍
‍തന്നോടു ചെയ്തൊരു പാതകങ്ങള്‍ക്കവള്‍
‍തെല്ലും വിടാതെ പകരം ചെയ്തു.

അണ്ണിയെ കല്ല്യാണം ചെയ്ത വീട്ടില്‍ നിന്നും
ഉണ്ണികളൊത്തവള്‍ വന്നിടുന്നു
ഗേഹത്തിലന്നവളെത്തുമ്പോള്‍
നാത്തൂന്റെ സ്നേഹമില്ലായ്മകളെത്ര ചിത്രം

മുന്‍ ചെയ്ത കൃത്യങ്ങള്‍ ചിത്തത്തിലോര്‍ത്തോത്ത്
ഓരോന്നുമങ്ങോട്ടും ചെയ്തിടുന്നു
“നല്ല തങ്കാളെ’ന്ന സ്ത്രീയോടു ചെയ്തപോല്‍
‍ഒട്ടും വിടാതവള്‍ ചെയ്ത കഷ്ടം

മരുമക്കളെ ഞാ‍നും കുറ്റം വിധിക്കില്ല
പരമപരാപശന്‍ കോപമത്രേ
സച്ചിതാനന്ദനെ ചിന്തിക്കാതുള്ളോര്‍ക്ക്
ഭാവിയില്‍‍ ദോഷങ്ങള്‍ വന്നു ചേരും.

(അവസാനിച്ചു..)