Saturday, March 3, 2007

മിഡിയും, ശ്രീ. എന്‍. എഫും

2000-2001 വര്‍ഷങ്ങളിലെ എതോ ഒരു സുപ്രഭാതത്തിലാണെന്നു തോന്നുന്നു മിഡി കേറി തലയ്ക്ക്‌ പിടിച്ചു. ഇത്‌ നമ്മളുടെ മനസ്സില്‍ ആദ്യ തെളിഞ്ഞു വരുന്ന സാധാരണ മിഡിയും ടോപ്പും അല്ല. പിന്നയോ Music Keyboardലെ Songs & Styles Composing-ഉം പിന്നെ അത്‌ computerല്‍ software ഉപയോഗിച്ച്‌ Play & Edit ചെയ്യുന്നതുമായി ബന്‌ധപ്പെട്ട സാക്ഷാല്‍ MIDI അഥവാ Musical Instrument Digital Interface.

ആദ്യമൊക്കെ English MIDIകള്‍ കേള്‍ക്കാന്‍ ആയിരുന്നു താല്‍പര്യം. അത്‌ മടുത്തപ്പ്പോള്‍ പിന്നെ ഹിന്ദി, തമിഴ്‌, അറബിക്‌, യവന, ലാറ്റിന്‍ മിഡി സൈറ്റുകള്‍ കയറിയിറങ്ങി. അവസാനം മലയാളത്തില്‍ തന്നെ വന്നു നിന്നു. അങ്ങനെ മലയാളം പാട്ടുകളുടെ മിഡി വല്ലതും ഉണ്ടോ എന്നുള്ള അന്വേഷണത്തില്‍ ചെന്നു കേറിയത്‌ ഒരു മലയാളം പുലിമടയില്‍. സോറി ഒരു മലയാളം അമച്വര്‍ മിഡിമടയില്‍. ആ സൈറ്റ്‌ ഇപ്പോള്‍ നിലവില്‍ ഉണ്ടോ എന്ന്‌ അറിഞ്ഞു കൂടാ. എന്തായാലും അതില്‍ കിടിലം മലയാളം മിഡി പാട്ടുകള്‍ പോസ്റ്റ്‌ ചെയ്തു കൊണ്ടിരുന്ന ഒരു മിഡി ഉസ്താദ്‌ ഉണ്ടായിരുന്നു. ആ Midimanന്റെ composing perfection കാരണം പരിചയപ്പെടാന്‍ താല്‍പര്യമായി. ആവേശം കൂടിയപ്പോള്‍ ആദ്യം ഈ-മെയിലിലും പിന്നീടങ്ങോട്ട്‌ ഫോണില്‍ക്കൂടിയും ബന്ധപ്പെട്ട്‌ സൗഹൃദം സ്ഥാപിച്ചു. പിന്നിട്‌ നാട്ടില്‍ വര്‍ഷാവധിയ്ക്ക്‌ പോകുമ്പോള്‍ നേരിട്ട്‌ കാണണമെന്നും അതുവഴി midi composingനെ കുറിച്ച്‌ കൂടുതല്‍ കാര്യങ്ങള്‍ സ്വായത്തമാക്കണം എന്നൊക്കെയുള്ള സ്വാര്‍ത്ഥമോഹവുമായി അവധിയ്ക്‌ പോയി.

ഒരു ദിവസം വീട്ടില്‍ നിന്ന്‌ സോണിയെ (ആ മിഡി ഉസ്താദിന്റെ പേര്‌) വിളിച്ച്‌ എന്റെ ഇംഗിതം അറിയിച്ചു. സോണി വീട്ടിലേക്കു എത്താാനുള്ള വഴിയും പറഞ്ഞു തന്നു. "അതേയ്‌ ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി ഒരു ഓട്ടോ പിടിച്ച്‌ എന്‍.എഫ്‌.വര്‍ഗീസ്‌ ചേട്ടന്റെ വീട്‌ പറഞ്ഞാ മതി. കൊണ്ടാക്കും. ട്ടോ! ഞാന്‍ അവിടെ തന്നെ ഉണ്ടാകും. അപ്പോ പിന്നെ എല്ലാം നേരില്‍ കാണുമ്പോള്‍."

പിറ്റേ ദിവസം രാവിലെ തന്നെ വീട്ടില്‍ നിന്നിറങ്ങി. വഴിയില്‍ കണ്ട ഒരു സുഹൃത്തിനോട്‌ യാത്രോദ്ദേശ്യം പറഞ്ഞപ്പോള്‍ അവന്‍ സൂചിപ്പിച്ചിരുന്നു, ഓ ഉളിയന്നൂരേക്കാണോ? പെരുന്തച്ചന്‍ പണിഞ്ഞ അമ്പലമുണ്ടവിടെ, പിന്നെ എന്‍.എഫ്‌. വര്‍ഗീസിന്റെ നാട്‌. നല്ല കാര്യം! ഞാന്‍ അപ്പോള്‍ തന്നെ മനസ്സില്‍ നിരൂപിച്ചു. തിരിച്ചു വരുമ്പോള്‍ കൂട്ടുകാരോടൊക്കെ വെറുതെ വീമ്പിളക്കാമല്ലോ പെരുന്തച്ചന്റെ അമ്പലവും, എന്‍. എഫിന്റെ വീടുമൊക്കെ കണ്ടെന്ന്‌.

സ്റ്റേഷനില്‍ നിന്ന് ഒാട്ടോ പിടിച്ച്‌ നേരെ എന്‍.എഫിന്റെ വിട്ടുപടിക്കല്‍ ചെന്നിറങ്ങി. റോഡിലും വീട്ടുപടിക്കലും ആരേയും കാണുന്നില്ല. ഞാന്‍ എത്തിയ കാര്യം അറിയിക്കാന്‍ കയ്യില്‍ മൊബൈല്‍ ഫോണുമില്ല. കൂടാതെ ഞാന്‍ വിചാരിച്ചിരുന്നത്‌,സിനിമാ നടന്റെ വീടിന്റെ മുന്‍പില്‍ എപ്പോഴും കുറെ പിള്ളാര്‍ കാണുമെന്നും അതില്‍ സോണിയുണ്ടായിരിക്കുമെന്നുമൊക്കെയാണ്‌. ഓട്ടോക്കാരന്‍ തിരക്കു കൂട്ടിയപ്പോള്‍ അടുത്തു കണ്ട ഒരു വീട്ടില്‍ കയറി വിളിച്ചു. മറുപടിയായി എന്‍.എഫിന്റെ വീട്ടീലേക്ക്‌ തന്നെ കയറിവരാന്‍ പറഞ്ഞു. എനിക്കാണെങ്കില്‍ വല്ലാത്തൊരു വൈക്ലബ്യം. എങ്ങനെയാ ഒരു സിനിമ നടന്റെ വീട്ടിലും മറ്റും വെറുതെ അങ്ങ്‌ കയറിചെല്ലുന്നത്‌? സെക്യൂരിറ്റിക്കാര്‍ പിടിച്ച്‌ പുറത്താക്കില്ലേ? അതിനാല്‍ അല്‍പം വിഷമത്തോടെ ഓട്ടോയില്‍ കയറി തിരിച്ചു സ്ഥലം വിടാന്‍ ആരംഭിച്ചു. അപ്പോള്‍ അതാ പുറകില്‍ നിന്നൊരു പയ്യന്‍ പാഞ്ഞു വരുന്നത്‌ കണ്ടു. അതു സോണിയാണെന്ന്‌ ഉറപ്പു വരുത്തി ഓട്ടോക്കാരനെ പറഞ്ഞുവിട്ട്‌ ഞങ്ങള്‍ എന്‍.എഫിന്റെ വീട്ടിലേക്ക്‌ നടന്നു. പെരിയാറിന്റെ തീരത്ത്‌ പുതുതായി പണികഴിപ്പിച്ച വെള്ളപൂശിയ മനോഹരമായ ഒരു വീട്‌. വലിയ ആളും അനക്കവും ഒന്നും ഇല്ല. വീട്ടിനകത്ത്‌ ചെന്നപ്പോള്‍ വളരെ ഊഷ്മളമായ സ്വീകരണം. സോണിയുടെ അമ്മ ചോദിച്ചു. വീട്‌ കണ്ടുപിടിക്കാന്‍ നന്നെ പ്രയാസപ്പെട്ടോ? മോന്‍ ഒന്നും പറഞ്ഞിരുന്നില്ലേ? ഒാ! അല്ലെങ്കിലും അവന്‍ അങ്ങനെയാ. ഇതുകൂടീ കേട്ടപ്പോള്‍ എന്റെ സംശയം കുറെ അധികമായി..എന്‍.എഫിന്റെ, വീട്‌, സോണി......അങ്ങനെ..

ചെന്നത്‌ ഉച്ചസമയത്ത്‌ ആയതിനാല്‍ ഉടനെ തന്നെ ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചു. ഭക്ഷണം കഴിച്ചു തുടങ്ങിയപ്പോള്‍ എന്റെ മുന്‍പില്‍ ഒരാള്‍ പ്രത്യക്ഷപ്പെട്ടു. ആ വ്യക്തിയെ തിരിച്ചറിഞ്ഞപ്പോള്‍, ഞാന്‍ കയ്യില്‍ കഴിക്കാന്‍ എടുത്ത ചോറുമായ്‌ സ്റ്റില്‍ ഫോട്ടോയ്ക്ക്‌ പോസ്സ്‌ ചെയ്തതു പോലെ ഒരു നിമിഷം അല്‍ഭുതസ്തബ്ധനായി ഇരുന്നുപോയി. ആകാശദൂതും, സല്ലാപവും, നരസിംഹവും എല്ലാം കൂടെ ദേ ഒരുമിച്ച്‌ മുന്‍പില്‍ വന്ന് നില്‍ക്കുന്നു. അതെ. അതു സാക്ഷാല്‍ ശ്രീ എന്‍. എഫ്‌.ആയിരുന്നു. തികച്ചും മാന്യമായ പെരുമാറ്റം. നല്ല അതിഥി സല്‍ക്കാരം. അതിലെല്ലാമുപരി അദ്ദേഹത്തിന്റെ ശബ്ദമായിരുന്നു എന്നെ കൂടുതല്‍ ആകര്‍ഷിച്ചത്‌. യാതൊരു ഇഫ്ക്ട്സും ഇല്ലാതെ തന്നെ എന്നാല്‍ നമ്മള്‍ സിനിമയിലും, മറ്റ്‌ മീഡിയകളിലും കേള്‍ക്കുന്ന അതേ ശബ്ദം. ഒരുവ്യത്യാസവും ഇല്ല. ആ ശബ്ദം തന്നെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകതയും എന്ന് എനിയ്ക്‌ ഇപ്പോഴും തോന്നുന്നു.

മിഡിയും, സോണിയുമായി സമയം പോയത്‌ അറിഞ്ഞില്ല. നേരം വൈകി. എന്‍.എഫ്‌ ചേട്ടന്‍ പറഞ്ഞു, "ഇനിയും ട്രെയിന്‍ ഉടനെ ഇല്ല. ഞാന്‍ ബസ്റ്റാന്‍ഡില്‍ കൊണ്ടു ചെന്നാക്കാം." അങ്ങനെ സോണിയോട്‌ യാത്ര പറഞ്ഞ്‌, വര്‍ഗിസ്‌ ചേട്ടന്റെ കൂടെ കാറില്‍ ബസ്റ്റാന്‍ഡിലേക്ക്‌ യാത്രയായി. അദ്ദേഹം ആ നാട്ടുകാര്‍ക്ക്‌ ചിരപരിചിതന്‍ ആയിരുന്നെങ്കില്‍കുടി, ബസ്റ്റാന്‍ഡിലേക്കുള്ള യാത്രയില്‍ പലസ്ഥലങ്ങളിലും ആള്‍ക്കാര്‍ ഞങ്ങളെ ഒളിഞ്ഞും തെളിഞ്ഞും നോക്കുന്നുണ്ടായിരുന്നു.അങ്ങനെ മിഡി Techniques തേടിപ്പോയ ഞാന്‍ എന്‍.എഫ്‌. നേയും കണ്ട്‌, ഇനി അടുത്ത അവധിയ്ക്‌ വരുമ്പോള്‍ വീണ്ടും കാണാം എന്ന് അദ്ദേഹത്തോട്‌ യാത്ര പറഞ്ഞ്‌ വീട്ടിലേക്കുള്ള ബസ്സില്‍ മടക്കയാത്രയായ്‌. അതിനിടയില്‍ എനിയ്ക്കൊരു ചെറിയ മോഹമുണ്ടായി. മറ്റൊന്നുമല്ല. അടുത്ത തവണ വരുമ്പോള്‍,അദ്ദേഹത്തിന്റെ കൂടെ നിന്നു ഒരു ഫോട്ടോ എടുക്കണം.

എന്നാല്‍ എതാനും മാസങ്ങള്‍ക്കു ശേഷം ഞാന്‍ കേട്ടത്‌ അദ്ദേഹത്തിന്റെ മരണവാര്‍ത്തയാണ്‌. എന്താണെന്നറിയില്ല ഒരിക്കല്‍ മാത്രം കണ്ടു മറന്ന ആ മനുഷ്യന്റെ വിയോഗം എന്നെ വല്ലാതെ ദു:ഖിപ്പിച്ചു.

ഒരുപിടി നല്ല ഓര്‍മ്മകളും "ശ്രീ. എന്‍.എഫ്‌. വര്‍ഗീസിനോടൊപ്പമുള്ള എന്റെ ഫോട്ടോ" എന്ന ആഗ്രഹവും ബാക്കി വെച്ച്‌ ഇത്തിരി നേരത്തെ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ അദ്ദേഹത്തിനെന്റെ ആദരാഞ്ജലികള്‍..!!

5 comments:

മറ്റൊരാള്‍ | GG said...

2000-2001 വര്‍ഷങ്ങളിലെ എതോ ഒരു സുപ്രഭാതത്തിലാണെന്നു തോന്നുന്നു മിഡി കേറി തലയ്ക്ക്‌ പിടിച്ചു. ഇത്‌ നമ്മളുടെ മനസ്സില്‍ ആദ്യ തെളിഞ്ഞു വരുന്ന ആ മിഡിയും ടോപ്പും ഒന്നുമല്ല. പിന്നയോ

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

ശരിയാണ്‌ മറ്റൊരാളേ...! അസാമാന്യമായ ആഴവും ധ്വനികളൊളിക്കുന്ന നിരവധി പടവുകളുമുള്ള ശബ്ദമായിരുന്നു അദ്ദേഹത്തിന്റേത്‌. തിലകനിലെ മഹാനടനോട്‌ മല്‍സരിക്കാന്‍ യോഗ്യതയുള്ള വ്യക്തിയായി അദ്ദേഹത്തെ എനിക്ക്‌ തോന്നിയിട്ടുണ്ട്‌. അപ്രതീക്ഷിത മരണമായിരുന്നു... ഞെട്ടിച്ചുകളഞ്ഞത്‌.

അപ്പു ആദ്യാക്ഷരി said...

മറ്റൊരാളേ, താങ്കളുടെ സോണി എന്‍. എഫ്. വര്‍ഗ്ഗീസിന്റെ മകനായിരുന്നു...അല്ലേ..
നല്ല പോസ്റ്റ്.... ഇനിയും ഇതുപോലുള്ള അനുഭവങ്ങള്‍ പറയൂ..

തമനു said...

നല്ല പോസ്റ്റ്‌...

വളരെ ഹൃദ്യമായി എഴുതിയിരിക്കുന്നു. ആ നല്ല നടന് കഴിവ്‌ മുഴുവന്‍ പുറത്തെടുക്കാന്‍ പറ്റിയ വേഷങ്ങള്‍ അധികം കിട്ടിയിരുന്നില്ല എന്നു തോന്നുന്നു അല്ലേ.

ജീവിതത്തില്‍ അദ്ദേഹം വളരെ നല്ല മനുഷ്യനായിരുന്നു. എന്റെ ജേഷ്ടനുമായി പരിചയമുണ്ടായിരുന്നു.

കൂടുതല്‍ അനുഭവങ്ങള്‍ പോരട്ടെ.

മറ്റൊരാള്‍ | GG said...

ശിവേട്ടാ, അപ്പൂ.. തമനു.. ഇങ്ങൊട്ടൊക്കെ ഒന്ന്‌ എത്തി നോക്കിയതിന്‌ എല്ലാവര്‍ക്കും ഒരായിരം നന്ദി..