Tuesday, March 25, 2008

ആരാച്ചാരോടൊപ്പം ഒരുദിവസം - അവസാന ഭാഗം

ആദ്യഭാഗം വായിക്കാത്തവര്‍ക്കായി ഇതാ ഇവിടെ.

ആരാച്ചാര്‍ എന്ന്‌ കേള്‍ക്കുമ്പോള്‍ സാധാരണ നമ്മള്‍ പ്രതീക്ഷിക്കുന്ന ഭീകരമുഖമോ, ക്രൗര്യം നിറഞ്ഞ നോട്ടമോ ഒന്നും അല്ല അഹ്മ്മദ്‌ രസഖ്‌ള്ളയ്ക്കുള്ളത്. പിന്നയോ, ആത്മവിശ്വാസവും, സന്തോഷം നിറഞ്ഞ മുഖം. അതോടൊപ്പം സംസാരിക്കുമ്പോള്‍ ചെറിയൊരു പുഞ്ചിരിയും അദ്ദേഹത്തിന്റെ മുഖത്ത്‌ സദാ കാണാം. അതാണ്‌ ഞാന്‍ മിക്കവാറും കണ്ടിട്ടുള്ള ആരാച്ചാരുടെ ജോലി ചെയ്യുന്ന "അഹ്മ്മദ്‌ രസഖ്‌ള്ള".

ഏകദേശം ഇരുപത്തിയഞ്ച്‌ വര്‍ഷം മുന്‍പ്‌ ആരാച്ചാര്‍ തസ്തികയിലേക്ക്‌ സൌദി അറേബ്യന്‍ ഗവണ്‍മന്റ്‌ ആളുകളെ തേടിയിരുന്നു. അന്ന്‌ രസ്ഖള്ളയ്ക്ക്‌ ഇരുപത്‌ വയസ്സ്‌ പ്രായം!!! ഒരു തമാശയ്ക്കെന്നോണം അതിന്‌ അദ്ദേഹം അപേക്ഷിക്കുകയും പിന്നീട്‌ ഒരു നിയോഗമായി ഈ തൊഴില്‍ തിരഞ്ഞെടുക്കുകയും ചെയ്തുവത്രേ. കോടതി വിധിക്കുന്ന വധശിക്ഷ നടപ്പിലാക്കണം. അതാണ് രസ്ഖള്ളയുടെ ജോലി!!

അഹ്മ്മദ്‌ രസ്ഖള്ള ചെയ്യുന്ന ആരാച്ചാര്‍ ജോലിസംബന്ധമായ ചില വിശേഷങ്ങള്‍ ഇതാ:

"വധശിക്ഷ നടപ്പിലാക്കുന്നതിന്‌ മുന്‍പ്‌ മിക്കപ്പോഴും ഞാന്‍ മിക്കവാറും ആപത്ത്‌ നേരിട്ടവരുടെ കുടുംബാംഗങ്ങളുടെ വീട്ടില്‍ പോകാറുണ്ട്. എന്തിനെന്നാല്‍ അവര്‍‌ മാപ്പ്‌ നല്‍കി കുറ്റവാളിയ്ക്ക്‌ തന്റെ തെറ്റ്‌ മനസ്സിലാക്കി പുതിയൊരു ജീവിതവുമായി മുന്നോട്ട്‌ പോകുന്നതിന്‌ പ്രേരിപ്പിക്കുവാന്‍. അല്ലെങ്കില്‍ അവര്‍ ആവശ്യപ്പെടുന്ന തുക (Blood Money) നല്‍കി വധശിക്ഷ പിന്‍വലിക്കാന്‍. ചിലപ്പോഴൊക്കെ വധശിക്ഷ നടപ്പിലാക്കുന്നതിന്‌ തൊട്ട്‌മുന്‍പ്‌ അങ്ങനെയൊക്കെ സംഭവിക്കാറുണ്ട്‌. വധശിക്ഷയില്‍നിന്നും വിടുതല്‍ കിട്ടുമ്പോഴുള്ള സന്തോഷത്തിന്റേയും ആഹ്ലാദത്തിന്റെയും പ്രകടനങ്ങള്‍ വാക്കാല്‍‌ വര്‍ണ്ണിക്കാന്‍ വളരെ പ്രയാസം."

രസ്ഖള്ള പറയുന്നത്‌, വധശിക്ഷയ്ക്ക്‌ തടസ്സമോ, താമസ്സമോ വരാത്തവിധത്തില്‍ അതിന്‌ വിധേയരാകേണ്ടിവരുന്നവരുടെ അവസാനത്തെ ആഗ്രഹം കഴിവതും നടത്തികൊടുക്കാറുണ്ട്‌ എന്നാണ്‌. മിക്കവാറും പേര്‍ക്ക്‌ അവസാ‍നമായി ഒന്ന് പ്രാര്‍ത്ഥിക്കാന്‍ ആണ്‌ ആഗ്രഹം.
ശിരഛേദം ചെയ്യാന്‍ ഉപയോഗിക്കുന്ന വാളിന്റെ മൂര്‍ച്ച വളരെ പ്രധാനമാണ്‌. അതിന് നല്ല ബലവും ഉണ്ടായിരിക്കണം. അതുപോലെ തന്നെ ആരാച്ചാരുടെ മനോധൈര്യവും, തന്റെ പ്രവൃത്തി എന്തിനുവേണ്ടി ചെയ്യുന്നു എന്നുള്ള ബോധവും വേണം. സ്ത്രീകളെയും പുരുഷന്‍മാരേയും ഉള്‍പ്പടെ ഏകദേശം മുന്നൂറോള്ളംപേരുടെ വധശിക്ഷ ഇതിനോടകം അദ്ദേഹം നടപ്പിലാക്കിയിട്ടുണ്ട്‌. രണ്ട്‌ കുട്ടരേയും വധിക്കുന്ന രീതിയില്‍ കാര്യമായ വ്യത്യാസം ഒന്നും ഇല്ലെന്നാണ്‌ രസ്ഖള്ളയുടെ വെളിപ്പെടുത്തല്‍.

ഇവിടെയുള്ള സ്ത്രീകള്‍ പൊതുവെ മന:ശക്തിയില്ലാത്തവര്‍ എന്നാണ്‌ സാധാരണയായി ആളുകള്‍ കരുതുന്നത്‌. എന്നാല്‍ രസ്ഖള്ള പറയുന്നത്‌ നേരെ തിരിച്ചാണ്‌. മിക്ക പുരുഷന്‍മാരും അവര്‍ക്കുള്ള ഈ കടുത്ത ശിക്ഷ കേള്‍ക്കുമ്പോള്‍ തന്നെ തളര്‍ന്ന് പോകും. ഇനി ചിലപ്പോള്‍ ശിക്ഷാവിധി നടപ്പിലാക്കുന്നതില്‍നിന്ന് അവസാന നിമിഷം മോചനം കിട്ടിയാലും അങ്ങനെയൊക്കെ സംഭവിക്കും. അല്ലെങ്കില്‍ ഭ്രാന്ത്‌ പിടിക്കും. എന്നാല്‍ ഭൂരിഭാഗം സ്ത്രീകള്‍ക്കും യാതൊരും ഭാവഭേദവും ഉണ്ടാകാറില്ല.
വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ വധശിക്ഷയ്ക്ക്‌ വിധേയയാകേണ്ട ഒരു സ്ത്രീയ്ക്ക്‌ ശിക്ഷ നടപ്പിലാക്കേണ്ട അവസാനമുഹൂര്‍ത്തത്തില്‍ അതില്‍നിന്നും മോചനം ലഭിച്ചു. എന്നാല്‍‌ ഈ വാര്‍ത്തയറിഞ്ഞപ്പോള്‍‌ ആ സ്ത്രീയ്ക്ക്‌ യാതൊരും ഭാവഭേദവും ഉണ്ടായില്ല. അവര്‍ വളരെ ശാന്തമായി ജയിലിനുള്ളില്‍ ഉപയോഗിക്കുന്ന കാറിനുള്ളില്‍ കയറിയിരുന്നു. ഇത്തരം അവസ്ഥ ഒരു പുരുഷനാണ്‌ സംഭവിച്ചിരുന്നതെങ്കില്‍ തീര്‍ച്ചയായും അവന്‌ ഹൃദയാഘാതം വന്നേനെ എന്ന്‌ രസ്ഖള്ള. അദ്ദേഹം ശിക്ഷ നടപ്പിലാക്കിയിട്ടുള്ള മിക്ക സ്ത്രീകളും ശക്തകളും, നല്ല മന:ധൈര്യം ഉള്ളവരും ആയിരുന്നു. വിഷമഘട്ടത്തില്‍ സ്ത്രീകള്‍ക്കാണ് പുരുഷന്‍മാരേക്കാള്‍ കുടുതല്‍ കരുത്തും സഹനശക്തിയും എന്ന്‌ രസ്ഖള്ളയുടെ ഭാഷ്യം.

ഇത്തരം ഒരു ജോലി തെരെഞ്ഞെടുത്തതുകൊണ്ട്‌ അതിന്റേതായ ചില ഭവിഷ്യത്തുകളും രസ്ഖള്ളയ്ക്ക്‌ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്‌. പലരും അദ്ദേഹവുമായി വലിയ സംസര്‍ഗ്ഗം കാണിക്കാന്‍ ആഗ്രഹിക്കുന്നില്ല. തിരിച്ചറിയാവുന്നവര്‍ ‍തന്നെ ഏതോ ഒരു അന്യഗൃഹ ജീവിയായി കാണുന്നു. പാര്‍ട്ടികളിലും മറ്റും അഹ്മ്മദ് രസ്ഖള്ളയെ തിരിച്ചറിയാത്തവര്‍ അടുത്ത്‌ വന്നിരിക്കും. എന്നാല്‍ കുശലം പറഞ്ഞ്‌ അടുത്ത്‌ കൂടി, തന്റെ ജോലി എന്താണെന്ന് അറിയുമ്പോള്‍ പെട്ടെന്നുതന്നെ എങ്ങനെയെങ്കിലും അകന്ന് പോകാന്‍ ആയിരിക്കും അടുത്ത ശ്രമം.

"എനിയ്ക്ക്‌ എല്ലാവരുമായും സംസാരിക്കുന്നതും അവരോടൊക്കെ ഇടപഴകുന്നതും വളരെ ഇഷ്ടമാണ്‌. എന്നാല്‍ മറുഭാഗത്തുനിന്നും അങ്ങനെയൊരു സ്ഥിതിയില്ലാത്തതിനാല്‍ ചെറിയ വിഷമമുണ്ട്‌. അതിനാല്‍ തന്റെ ഒഴിവുസമയം കൂടുതലും കുടുംബാംഗങ്ങളോടൊപ്പം ചെലവിടാനാണ്‌ അഹ്മ്മദ് രസ്ഖള്ളയ്ക്ക്‌ താല്‍പര്യം. അവരെങ്കിലും എന്നെ നന്നായി മനസ്സിലാക്കുന്നുണ്ടല്ലോ."

അഹ്മ്മദ് രസ്ഖള്ളയ്ക്ക്‌ രണ്ട്‌ ആണ്‍ മക്കളാണ്‌ ഉള്ളത്‌. എന്തായാലും തന്റെ മക്കള്‍ ഈ പാത പിന്തുടരുന്നതിനോട്‌ അദ്ദേഹത്തിന് തീരെ യോജിപ്പില്ല. അവര്‍ നന്നായി പഠിച്ച്‌ വേറെ എന്തെങ്കിലും ജോലി നോക്കട്ടെ എന്നാണ്‌ രസ്ഖള്ളയുടെ ആഗ്രഹം.

ഇത്രയുമൊക്കെ അറിഞ്ഞപ്പോള്‍ എനിയ്ക്ക്‌ അദ്ദേഹത്തിനോട്‌ മുന്‍പുണ്ടായിരുന്ന പേടിയൊക്കെ പോയി. പിന്നീട്‌ അദ്ദേഹത്തെ കണ്ടുമുട്ടാറുണ്ടായിരുന്ന കമ്പനിയില്‍‍നിന്ന് നാലുവര്‍ഷം മുന്‍പ്‌ ഞാന്‍ വിരമിച്ചിരുന്നു. അതിനുശേഷം ഒരിക്കല്‍ മാത്രം ഏതോ ട്രാഫിക്‌ സിഗ്നല്‍ കാത്തുകിടക്കുംവേളയില്‍ അദേഹത്തെ കാറില്‍ വച്ച്‌ കണ്ടിരുന്നു. അപ്പോള്‍ പരസ്പരം അഭിവാദ്യം ചെയ്ത്‌ എന്തെങ്കിലും പറയാന്‍ തുടങ്ങുമ്പോഴേക്കും സിഗ്നല്‍ തെളിഞ്ഞു. ഞങ്ങള്‍ ഇരുവരും അവരവരുടെ വഴിയ്ക്ക് യാത്രയായി.

9 comments:

മറ്റൊരാള്‍ | GG said...

ഒരു ആരാച്ചാരോട് അല്‍പ്പം അടുപ്പം കാണിച്ചപ്പോള്‍ കിട്ടിയ ചില വിശേഷങ്ങള്‍ ഇതാ.

അപ്പു ആദ്യാക്ഷരി said...

മറ്റൊരാളേ .. സൌദിയില്‍ വച്ച് നിങ്ങള്‍ പറഞ്ഞ് ഈ കഥ പലപ്രാവശ്യം നേരിട്ട് കേട്ടിട്ടുണ്ടെങ്കിലും വീണ്ടും ബ്ലോഗില്‍കൂടി വായിക്കാനൊത്തപ്പോള്‍ ഒരു പുതുമ!

ജോണ്‍ജാഫര്‍ജനാ::J3 said...

ഒരു ആരാച്ചാരുടെ കഥയും ആയി ഒരു മൂവി വന്നിരുന്നു, അരണയുടെ ബുദ്ധിയായത് കാരണം പേര് മറന്നേ പോയി ,
ഇങ്ങനെയുള്ളവര്‍ ചരിത്രത്തിന്റെ ഭാഗമാവട്ടെ എന്നാഗ്രഹിക്കുന്നു,
ക്യാപിറ്റല്‍ പണിഷ്മെന്റ് നിര്‍ത്തലാക്കട്ടെ!

വേണു venu said...

അടൂര്‍ ഗോപാലകൃഷ്ണന്‍റെ നിഴല്‍ക്കുത്തെന്ന സിനിമാ തന്നെ ആരാച്ചാരുടെ മാനസിക വ്യഥകളുടെ ആവിഷ്ക്കാരമായിരുന്നല്ലോ.
പലപ്പോഴും ക്യാപിറ്റല്‍ പണീഷു്മെന്‍റിനെ എതിര്‍ക്കുന്നതു കൊണ്ടു തന്നെ ഈ തൊഴിലിനേയും ഇഷ്ടപ്പെടുന്നില്ല..
“തന്റെ ജോലി എന്താണെന്ന് അറിയുമ്പോള്‍ പെട്ടെന്നുതന്നെ എങ്ങനെയെങ്കിലും അകന്ന് പോകാന്‍ ആയിരിക്കും അടുത്ത ശ്രമം.“
അതു മാനുഷികമാണു്, മനുഷ്യനെ കൊല്ലുന്നവനെ അതു ദൈവത്തിന്‍റെ ഒപ്പ്പ്പോടു കൂടി ആണെങ്കിലും സ്വീകരി‍ക്കാനൊക്കാത്ത മനുഷ്യന്‍റെ അവസ്ഥയാണതു്.
ഓ.ടോ.
മിക്ക സ്ത്രീകളും ശക്തരും .
എന്നതു് ശക്തകളും എന്നാണു ശരി എന്നു തോന്നുന്നു.

അഭിലാഷങ്ങള്‍ said...

ശിരഛേദം നടത്തുന്നതിന് ഇയാള്‍ക്ക് ഒരു മടിയുമില്ല അല്ലേ?

മുന്നൂറോളം ആളുകളെ ഫിനിഷ് ചെയ്തു അല്ലേ?

ഒരുകാര്യം ഉറപ്പിക്കാം.. ഈ രസഖ്‌ള്ള ചേട്ടന്‍ ഒരിക്കല്‍ കേരളത്തില്‍ വന്നിട്ടുണ്ട്. അന്ന് അയാള്‍ക്ക് കണ്ണൂരില്‍ നിന്ന് ട്രൈനിങ്ങ് കിട്ടിയിട്ടുണ്ട്.... അല്ലാതെ, ഇത്രേം തൊലിക്കട്ടി, നോ വേ....!!

:-)

ദിലീപ് വിശ്വനാഥ് said...

സൌദിയിലെ വധശിക്ഷയെപ്പറ്റി ഒരുപാട് കേട്ടിട്ടുണ്ട്. പക്ഷേ ആരാച്ചാരോട് സംസാരിച്ച ഒരാളുടെ വിവരണം കേള്‍ക്കുന്നത് ആദ്യമായാണ്. നന്നായി.

തമനു said...

പാവം രസഖ്‌ള്ള, എക്കാലവും സമാധാനം ദൈവം അദ്ദേഹത്തിന് നല്‍കട്ടേ.

ഓടോ : നിങ്ങള്‍ തമ്മില്‍ സംസാരിച്ചെന്നു കേട്ടിട്ടെനിക്ക് വിശ്വാസമാവുന്നില്ല. അപാര ധൈര്യം തന്നേ (അങ്ങേര്‍ക്കേ ...!!!)

:)

ചിരിപ്പൂക്കള്‍ said...

പ്രിയ മറ്റൊരാള്‍,

അധികം കേട്ടിട്ടില്ലാത്ത ഒരു സംഭവം, വായിച്ചിരൂന്നപ്പോള്‍ പ്രത്യേകമായ ഒരനുഭവം.

അവതരണം നന്നായിട്ടുട്ണ്ട്.
ഇഷ്ടായി...

സതീഷ്‌ കുമാര്‍. എസ്‌ said...

ishtamayi